Sunday 26 February, 2012

യുക്തിചിന്തയും തിരുകേശവും



 യുക്തിചിന്തയും തിരുകേശവും

                         ഞാൻ വിശ്വസിക്കുന്ന, എന്റെ മതത്തെ കുറിച്ച് വലിയ അറിവുകളെന്നുമില്ലാത്ത ഒരു സാധാരണക്കാരന്റെ യുക്തിചിന്ത: ഇസ്ലാം മതത്തെ അറിഞ്ഞ് വിമർശിക്കാനും, ഇസ്ലാം മതത്തെ പഠിച്ച് വിശ്വസിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. എന്നത് പോലെ, വേദഗ്രന്ഥം കത്തിക്കുന്നതിനെയോ അതിൽ മൂത്രമൊഴിക്കുന്നതിനെയോ (അത് ഏത് മതസ്ഥരുടെ ആണെങ്കിലും ആരാണെങ്കിലും) ഒരിക്കലും അംഗീകരിക്കാനാകില്ല.അത്തരം കുബുദ്ധികൾക്ക് മാനസാന്തരം ഉണ്ടാവാൻ നിരന്തരം പ്രാർഥിക്കുകയും ചെയ്യുന്നു.
                             ങ്കിലും, ചിലനേരങ്ങളിൽ ചിലത് കാണുമ്പോൾ ചിലത് അറിയുമ്പോൾ എന്തെങ്കിലും പറയാതിരിക്കാൻ നിർവ്വാഹമില്ലാത്ത അവസ്ഥയിലെത്തും. അത്തരം അവസ്ഥക്ക് കാരണവും ഞാൻ വിശ്വസിക്കുന്ന വിശുദ്ധ വേദഗ്രന്ഥം തന്നെ. അതിൽ “യുക്തിചിന്തയെ” കുറിച്ച് അനേക തവണ ഓർമിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ മുടിയെ കുറിച്ച് ന്യായങ്ങൾ ചമയ്ക്കാൻ (തിരുകേശ സൂക്ഷിപ്പുകാർക്ക്) അവകാശമുണ്ടെന്നതിനോടൊപ്പം ; എന്റെ യുക്തിചിന്ത എന്നെ കൊണ്ട് മറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. “മത മേധാവികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ കുറ്റപ്പെടുത്തുന്നതിനോടൊപ്പം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ച് വരികയാണെന്നും അക്കൂട്ടത്തിൽ ഏത് മുടിയും കത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലന്നും, സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി പിണറായി വിജയൻ “ സത്യത്തിൽ ഈ പ്രസ്താവനയുടെ നേർക്ക്നേരെയുള്ള അർഥം തിരുകേശം വെറും തട്ടിപ്പാണെന്നും അന്ധവിശ്വാസവുമാണെന്നല്ലേ ? അത് തന്നെയല്ലേ സത്യവും ? ഇങ്ങനെ സത്യവും അസത്യവും വേർതിരിച്ചറിയാൻ പ്രയാസപ്പെടുമ്പോൾ സംശയത്തിന്റെ നൂലിഴയിൽ തൂങ്ങിയാടുന്നതിനെ പൂർണ്ണമായി വിട്ട് ‘ഏകദൈവം‘ എന്ന പരമമായ സത്യത്തിൽ അഭയം തേടുന്നതല്ലേ അഭികാമ്യം. പ്രവാചകന്റെ വഴിയും അത് തന്നെയല്ലേ?
                               ന്റെ യുക്തിചിന്തകൾ ഈ വഴിക്കു നീളുമ്പോൾ നമ്മുടെ മുഖ്യമന്ത്രി ബഹു: ശ്രീ ഉമ്മൻ ചാണ്ടിയുടെ യുക്തിചിന്തയെയെ കുറിച്ച് ചിന്തിക്കുന്നതും നന്നായിരിക്കും. പ്രവാചകന്റെ മുടി കത്തുമോ എന്നതിനെ കുറിച്ച് തനിക്കറിയില്ലന്നും ഇക്കാര്യത്തിൽ സി.പി.എം സംസ്ഥന സെക്രട്ടറി പിണറായി വിജയന്റെ അത്ര പാണ്ഡ്യത്യം തനിക്കില്ലെന്നും മുഖ്യമന്ത്രി . മുടി കത്തുമോ എന്നറിയാൻ പാണ്ഡ്യത്യം വേണമോ എന്ന് ചോദിച്ചപ്പോൾ , സാധാരണ മുടിയെ കുറിച്ചല്ലല്ലോ തർക്കമെന്നും മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ ഈ യുക്തിചിന്തയിൽ “വോട്ടിന്റെ“ കുപ്പിവളകിലുക്കം കേൾക്കുന്നില്ലേ ?
                          വിഗ്രഹങ്ങൾ പാല് കുടിക്കുന്നതും വിഗ്രഹത്തിൽ നിന്നും പാല് കിനിയുന്നതും, ക്രൂശിത രൂപങ്ങളിൽ നിന്നും രക്തം പ്രവഹിക്കുന്നതും ചില കാലങ്ങളിൽ സംഭവിക്കാറുണ്ട്. അത് കാണാൻ ഭക്തജനങ്ങൾ പ്രവഹിക്കാറുമുണ്ട്. പക്ഷെ,അതിനൊന്നും ഉണ്ടാവാത്ത തരത്തിൽ മുടി വിശേഷം കൊഴുക്കുകയും സർവ്വവ്യാപിയാവുകയും ചെയ്യുന്നു. കാലങ്ങൾക്കും സമയങ്ങൾക്കും വിഘ്നങ്ങൾ ഉണ്ടാവാറുണ്ട് എന്ന് ചില മതവിശ്വാസികൾ വിശ്വസിക്കുന്നു. എന്നാൽ,എല്ലാ നന്മകളും കഷ്ട്ടതകളൂം ദൈവത്തിൽ നിന്നുള്ളതാണെന്നും എല്ലാ വിഘ്നങ്ങൾക്കുമുള്ള ശമനം നിരന്തര പ്രാർഥനയാണെന്നും പഠിപ്പിക്കുന്നു ഇസ്ലാം. ആ പ്രാർഥനകളൊക്കൊയും മുടി പ്രതിഷ്ട്ടിച്ച പള്ളിയോടും ഖബറിടങ്ങളോടുമല്ലന്നും ,മുടിയിട്ട വെള്ളം കുടിക്കുന്നതോ ഖബറിടങ്ങൾ തൊട്ട് വണങ്ങി പ്രാർഥിക്കുന്നതോ അല്ലെന്നും അങ്ങനെ പാടില്ലന്നും പഠിപ്പിക്കുന്ന ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൽ “മുടിയിട്ട് വിരകി” വൃത്തികേടാക്കാൻ ശ്രമിക്കുന്ന ബഹുമാനിത പണ്ഡിതന്മാർ ഒരു നിമിഷം ചിന്തിക്കുക. കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും സൌരഭ്യം പടർത്തിയ ഒരു മഹാപ്രവാചകനെ മുടിയുടെ പേരിൽ ഇങ്ങനെ നിസാരവൽക്കരിക്കരുതേ.
                              നാല് പാടുനിന്നും തീവ്രവാദി ഭീകരവാദി എന്നാർത്ത് വിളിച്ച് പലരും പരിഹസിക്കുമ്പോൾ കുത്തിമുറിപ്പെടുത്തുമ്പോൾ ഞാൻ ഭീകരവാദിയല്ല ഞാൻ തീവ്രവാദിയല്ല എന്ന് നിരന്തരം മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുവാൻ പെടാപാട് പെടുന്ന വർത്തമാനകാല പശ്ചാത്തലത്തിൽ, ഇനിയെങ്കിലും മുടി പ്രശ്നവും കൈ കെട്ട് പ്രശ്നവും മതിയാക്കി “ഇസ്ലാം = ശാ‍ന്തി” എന്ന ശാന്തിമന്ത്രത്തിൽ നമ്മുടെ മുഖം നാടിന് മുന്നിൽ വെളിപ്പെടുത്താം. കാരണം, ഏതാനും ദിവസം മുമ്പ് ചിരപരിചിതനായ ഒരു ഹൈന്ദവസുഹൃത്ത് എന്നേട് യാദൃശ്ചികവശാൽ പറഞ്ഞു: “നിങ്ങൾ ബോംബിന്റെ ആൾക്കാരല്ലേ ?” (ഒരു പക്ഷെ , ആ സുഹൃത്ത് വെറും തമാശയായി പറഞ്ഞതാവാം. എങ്കിലും അവരുടെ ചുറ്റുവട്ടങ്ങളിൽ  നമ്മെ അറിയുന്നത് അങ്ങനെയാവാം.  പത്ര-ദൃശ്യ മാധ്യമങ്ങൾ കൂടി അത്തരത്തിൽ വാർത്തകൾ നിരത്തുമ്പോൾ ഇങ്ങനെ അല്ലാതെ എങ്ങനെ ആവും?)  അത് കേൾക്കേ എന്റെ മനസ്സ് സ്ങ്കടപ്പെട്ടു. 
                          ങ്ങനെ സങ്കടപെടുകയും  പ്രതികരിക്കുകയും  ചെയ്യുന്ന കോടിക്കണക്കിന് സമാന മനസ്ക്കരെ അരക്ഷിതബോധത്തിൽ നിന്നും കൈപിടിച്ചുയർത്താൻ യക്ത്നിക്കുകയല്ലേ കരണീയം ? അത്ര പാണ്ഡ്യത്യമില്ലാത്ത സാധാരണക്കാരെ തട്ടുകളായി തിരിച്ച് തട്ടിക്കളിക്കുന്ന ഇത്തരം പണ്ഡിതന്മാർക്ക് എന്ത് ശിക്ഷയാവും ബാക്കിവെച്ചിട്ടുണ്ടാവുക എന്ന് എന്റെ യുക്തി എന്നെകൊണ്ട് വെറുതെ ചിന്തിപ്പിക്കുന്നു.
                                                                            


http://smsadiq.blogspot.com