Tuesday 16 November, 2010

പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ….



ള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ.

മഴയുടെ ആഹ്ലാദം മനസ്സിൽ നിറഞ്ഞപ്പോൾ, മഴയെ തൊട്ടറിയാനും മണത്തറിയാനും ഞാൻ മെല്ലെ അടുക്കളവാതിലും കടന്ന് പൂറത്തേക്ക് വീൽ ചെയർ ഉരുട്ടി. വീൽചെയറിന്റെ ഫുട്ട്റെസ്റ്റ് ഉയർത്തി കാലുകൾ മഴയിലേക്ക് നീട്ടി. കാലിലെ രോമത്തെ അങ്ങോട്ടുമിങ്ങോട്ടും തെറിപ്പിച്ച് രസിച്ച മഴനൃത്തം കാഴ്ച്ചയിൽ മാത്രം നിറഞ്ഞപ്പോൾ ഞാൻ കൈകൾ കൂടി മഴയിലേക്ക് നീട്ടി . മഴയുടെ തണുപ്പും തലോടലും കൈകളിലൂടെ ആന്തരികബോധത്തിൽ ഇളം തണുപ്പേകിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ‘കാഴ്ച്ചയും അനുഭവവും രണ്ടും ഒന്നിനൊന്ന് വിത്യസ്ഥമാണെന്ന്.

സമൃദ്ധമായി പെയ്ത് നിറയുന്ന മഴയിലേക്ക് നോക്കിയിരുന്ന എന്റെ മനസ്സിൽ അങ്ങ് ദൂരെ വിശുദ്ധനഗരിയിലെ ആദ്യത്തെ ദൈവീകഭവനമായ മസ്ജിദുൽ ഹറാമിൽ ഹജ്ജ് നിർവഹിക്കാൻ എത്തുന്ന ജനലക്ഷങ്ങൾ മഴപോലെ നിറഞ്ഞു. കൂട്ടത്തിൽ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ പോയ എന്റെ ഉമ്മയുടെ മുഖം ജനസഹസ്രങ്ങൾക്കിടയിൽ പരതാൻ ഞാൻ മഴയിൽനിന്നും കാലും കൈയ്യും കുടഞ്ഞെടുത്തു. ഉമ്മയുടെ കണ്ണീർ നിറഞ്ഞ പ്രാർഥനയുടെ അലയൊലികൾ എന്നിൽ സ്പർശിച്ചപ്പോൾ  ഞാൻ ടി വി ഓൺ ചെയ്തു. ആ സമയം അറേബ്യൻ ചാനലിൽ വൈകുന്നേര പ്രാർഥന (അസർ നമസ്ക്കാരം) നടക്കുന്നു. ചിട്ടയായി ചെയ്യുന്ന പ്രാർഥനക്കിടയിൽ ദൈവം മഹാനാണ് (അല്ലാഹു അക്ബർ) എന്ന് ചൊല്ലി ജനലക്ഷങ്ങൾ ഒന്നായി സാഷ്ടാഗം പ്രണമിക്കുന്ന കാഴ്ച്ച എന്നിലുളവാക്കിയ ആനന്ദം പള്ളിമിനാരവും കടന്ന് ആകാശഗോപുരത്തിനും മേലെ പ്രപഞ്ചനാഥന്റെ സന്നിധിയിലേക്ക് സഞ്ചരിച്ചു.

ഭൂഗേളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കഅ`ബയെ കേന്ദ്ര ബിന്ദുവാക്കി ലോകത്തിന്റെ നാനാഭാഗത്തുള്ള ജനകോടികൾ സാഷ്ടാഗം പ്രണമിക്കുന്നതിന്റെ നേർക്കാഴ്ച്ചയാണ് നാം ഹജ്ജ് വേളകളിൽ കാണുന്നത്. മസ്ജിദിന്റെ അർഥം തന്നെ സാഷ്ടാഗം പ്രണമിക്കാനുള്ള സ്ഥലം എന്നാണ്.

ജമ്മം കൊണ്ട് തന്നെ ബഹുഭൂരിപക്ഷം മതവിശ്വാസികളും അവരവരുടെ വിശ്വാസത്തെ പവിത്രമായി കണ്ട് ആദരിക്കുകയും സ്നേഹിക്കുകയും, ഇന്ന ഇന്ന വിശ്വാസങ്ങളിൽ ഉൾച്ചേർന്ന് ജീവിക്കുകയും ചെയ്യുന്ന മഹത്തായ നാടാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം. ഏതാനും നാൾ മുമ്പ് ക്രിസ്തുമത വിശ്വാസിയായ എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു: “ കുനിഞ്ഞും നിവർന്നുമുള്ള നിങ്ങളുടെ ആരാധനാരീതി തികച്ചും യാന്ത്രികമല്ലേ ?” ഈ ചോദ്യം  പത്ത് വർഷം മുമ്പ് ഞാന്‍  വായിച്ച  പ്രൌടവും പ്രസിദ്ധവുമായ ഒരു പുസ്തകത്തിലേക്ക് എന്നെ  കൂട്ടികൊണ്ട് പോയി. ഇതേ ചോദ്യം അന്ന് അയാളും ചോദിച്ചു. പൈരോഹിത്യപാരമ്പര്യമുള്ള  ജൂത കുടുംബത്തിൽ പിറന്ന ലിയോപോൾഡ് വെയ്സ് എന്ന ചെറുപ്പക്കാരനായിരിന്നു അയാൾ. അയാൾ ഹീബ്രു-അരമായ ഭാഷകളിലും ജൂതവേദങ്ങളിലും വ്യുൽപത്തി നേടി, വിയന്ന സർവ്വകലാശാലയിൽ നിന്നും തത്വചിന്തയും കലാചരിത്രവും പടിച്ച് സൈനികനും, പത്രപ്രവർത്തകനും, സിനിമാ‍സംവിധായകനും, തിരകഥാകൃത്തും ഒടുക്കം വിശ്വപ്രസിദ്ധ പത്രമായ ‘ഫ്രാങ്ക് ഫർട്ടർ സൈറ്റൂങ്ങ്” ഉൾപ്പെടെ പ്രമുഖ പത്രങ്ങളിൽ ലേഖകനായും ജോലി ചെയ്ത ലിയോപോൾഡ് വെയ്സ് , 'എന്റെ സുഹൃത്ത് ഇന്ന് എന്നോട് ചോദിച്ച  ചോദ്യം' മറ്റൊര് രൂപത്തിൽ വയോവൃദ്ധനായ മറ്റൊരാളോട് അന്ന് ചോദിച്ചു. പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട് ആ വൃദ്ധൻ പറഞ്ഞ മറുപടി ഞാനിവിടെ കുറിക്കട്ടെ.

“ പിന്നെ ഞങ്ങളെങ്ങനെയാണ് ദൈവത്തെ പ്രാർഥിക്കേണ്ടത് ? മനസ്സും ശരീരവും രണ്ടും ഒന്നിച്ചല്ലേ അവൻ സൃഷ്ട്ടിച്ചത് ? അങ്ങനെയാണെങ്കിൽ ശരീരംകൊണ്ട് കൂടിയല്ലാതെ, മനസ്സ്കൊണ്ട് മാത്രമായി മനുഷ്യൻ പ്രാർഥിക്കുവാൻ പാടുണ്ടോ ? കേട്ടോളു-ഞങ്ങൾ മുസ്ലിങ്ങൾ പ്രാർഥിക്കുന്നതെങ്ങനെ എന്ന് ഞാൻ താങ്കൾക്ക് പറഞ്ഞ്തരാം. ഞങ്ങൾ മക്കയിലെ വിശുദ്ധ ദേവാലയമായ കഅ`ബയുടെ നേരെ തിരിഞ്ഞ്നിൽക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിമിന്റെ മുഖവും പ്രാർഥനാവേളകളിൽ ഈ ദേവാലയത്തിന് നേരെ തിരിഞ്ഞിരിക്കും. ഞങ്ങളെല്ലാം ഒരു ശരീരം പോലെയാണെന്നും ഞങ്ങളുടെയെല്ലാം ആലോചനകളുടെ മധ്യബിന്ദു ഒരേയൊരു ദൈവമാണെന്നും അർഥം. ഞങ്ങൾ ആദ്യമായി നേരെ നിന്ന് വിശുദ്ധഖുർആനിൽ നിന്ന് ഒരു ഭാഗം ഉരുവിടുന്നു, ആ ഖുർആൻ ദൈവത്തിന്റെ വചനമാണെന്നും മനുഷ്യനെ നേരേനിർത്തുന്നതിനും ജീവിതത്തിൽ മന:സ് ഥൈര്യം ലഭിക്കുന്നതിനും വേണ്ടി അത് മനുഷ്യന് നൽകപ്പെട്ടതാണെന്നും ഓർത്ത്കൊണ്ട്. അത് കഴിഞ്ഞ് ദൈവമല്ലാതെ മറ്റാരും ആരാധനക്കർഹനില്ലന്ന് ഓർത്ത്കൊണ്ട്  ഞങ്ങൾ പറയുന്നു:“ദൈവമാണ് ഏറ്റവും ശ്രേഷ്ഠൻ”. പിന്നെ ഞങ്ങൾ കുനിയുന്നു. കാരണം, എന്തിലും മീതെ ഞങ്ങൾ ദൈവത്തെ ബഹുമാനിക്കുന്നുണ്ട്. അവന്റെ ശക്തിയെയും മഹിമയെയും വാഴ്ത്തുന്നു . അത് കഴിഞ്ഞ് ഞങ്ങൾ പ്രണമിച്ച് നെറ്റിത്തടം മണ്ണിൽ തൊടുവിക്കുന്നു.കാരണം, അവന്റെ മുമ്പിൽ ഞങ്ങൾ പൊടിമണ്ണിൽ കവിഞ്ഞ ഒന്നുമല്ലെന്നും ഞങ്ങളൂടെ സ്രഷ്ടാവും അത്യുന്നതങ്ങളിലെ ഞങ്ങളൂടെ പരിപാലകനും അവനാണെന്നും ഞങ്ങൾ കരുതുന്നു . പിന്നെ ഞങ്ങൾ മണ്ണിൽനിന്നും മുഖമുയർത്തി, ഇരുന്ന് കൊണ്ട് പ്രാർഥിക്കുന്നു. ദൈവം ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണമേയെന്നും ഞങ്ങളെ നേർമാർഗത്തിലേക്ക് നയിക്കണമേയെന്നും ഞങ്ങൾക്ക് ആരേഗ്യവും ഉപജീവനവും പ്രദാനം ചെയ്യണമെന്നും ആണ് പ്രാർഥിക്കന്നത്. പിന്നെ ഞങ്ങൾ ഏകദൈവത്തിന്റെ ശക്തിക്കും മഹിമക്കും മുമ്പിൽ പ്രണമിച്ച് നെറ്റികൊണ്ട് മണ്ണ് തൊടുന്നു. അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ ഇരുന്നു പ്രാർഥിക്കുന്നു: മുൻപ്രവാചകരെ അനുഗ്രഹിച്ചപോലെ ദൈവത്തിന്റെ സന്ദേശം ഞങ്ങൾക്ക് എത്തിച്ച് തന്ന മുഹമ്മദ് നബിയെ അനുഗ്രഹിക്കേണമേ എന്ന്. പിന്നെ ഞങ്ങൾ അവനോട് ഇഹലോകത്തും പരലോകത്തും ഞങ്ങൾക്ക് നല്ലത് വരുത്തേണമേ എന്ന് അപേക്ഷിക്കുന്നു. അവസാനത്തിൽ ഞങ്ങൾ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിച്ച് പറയുന്നു: “ദൈവത്തിന്റെ കൃപയും സമാധാനവും താങ്കൾക്കുണ്ടാവട്ടെ” അങ്ങനെ നേർമാർഗികളായ എല്ലാവരെയും, അവരെവിടെയായാലും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങളൂടെ പ്രവാചകൻ പ്രാർഥിച്ചിരുന്നത് ഇങ്ങനെയാണ് .എല്ലാകാലത്തേക്കുമുള്ള അനുയായികളെ പ്രാർഥിക്കാൻ പഠിപ്പിച്ചതും ഇത്തരത്തിലാണ്. അവർ സ്വേച്ചപ്രകാരം ദൈവത്തിന് സ്വയം സമർപ്പിക്കാൻ - ഇസ്ലാം എന്ന പദത്തിന്റെ അർഥമിതാണ്. അങ്ങനെ നിങ്ങൾ ദൈവത്തിലും സ്വന്തം വിധിയിലും ശന്തിയടയണം.

നിറയെ സ്നേഹമുള്ള എന്റെ ചില ഹൈന്ദവ സുഹൃത്തുക്കളും ഇത്തരത്തിൽ ചില സംശയങ്ങളും ചോദ്യങ്ങളൂം പലപ്പോഴും ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. അതിൽ പ്രധാനമായതാണ് “ഹജറുൽ അസ് വദ്” എന്ന കല്ലിനെ കുറിച്ചുള്ളതാണ്. ഇതിനുള്ള ഉത്തരത്തിനായി ഒരിക്കൽ കൂടി ഞാൻ “മക്കയിലേക്കുള്ള പാത” എന്ന പുസ്തകത്തിലേക്ക് പോകട്ടെ .

      
                               
“ആ കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽ ഒരു കറുത്ത കല്ല് പതിച്ച് വെച്ചിട്ടുണ്ട്. തുറന്ന് വെച്ച ആ കല്ലിന് ചുറ്റും വെള്ളികൊണ്ട് ചട്ടം കൂട്ടിയിരിക്കുന്നു. അനവധിയനവധി തലമുറകളിലെ തീർഥാടകർ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നു. നൂറ്റാണ്ടുകളുടെ ചുംബനം കൊണ്ട് അത് കുഴിഞ്ഞ്പോയിരിക്കുന്നു. ഈ ശില അമുസ്ലിംകൾക്കിടയിൽ വലിയ തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ട്.  മറ്റ് മതസ്ഥരോട് ഒരിളവ് കാണിക്കുന്നതിന് വേണ്ടി ഈ ആരാധനവസ്തുവിനെ മുഹമ്മദ് നിലനിർത്തി എന്നാണ് പലരുടെയും ധാരണ. ഈ വിചാരഗതി സത്യത്തോട് ആകാവുന്നതിലധികം അകന്ന് നിൽക്കുന്നു. കഅ`ബ തന്നെയും ആരാധിക്കപ്പെടുകയല്ല, ആദരിക്കപ്പെടുകയാണ്. കറുത്തകല്ലിന്റെ സ്ഥിതിയും ഇത് തന്നെ. പ്രവാചകൻ അബ്രഹാമിന്റെ പഴയകെട്ടിടത്തിന്റെ അവശേഷം എന്ന നിലയിൽ അത് ആദരിക്കപ്പെടുന്നു. തന്റെ വിടവാങ്ങൽ തീർഥാടനത്തിൽ പ്രവാചകൻ മുഹമ്മദിന്റെ ചുണ്ടുകൾ ഈ കല്ലിനെ സ്പർശിച്ചിട്ടുണ്ട് എന്നത് കൊണ്ട് അക്കാലം മുതൽ എല്ലാ തീർഥാടകരും അതിനെ ചുംബിച്ച് വരുന്നു. പിൽക്കാലത്തെ വിശ്വാസികളുടെ തലമുറകളെല്ലാം എപ്പോഴും തന്റെ മാതൃക അതേപടി പിൻപറ്റുമെന്ന് മുഹമ്മദിന് നന്നായി അറിയാമായിരിന്നു. ആ കല്ലിനെ ചുംബിച്ചപ്പോൾ ഭാവി തീർഥാടകരുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളുടെ ഓർമയുമായി ആ കല്ലിന്മേൽ ഒത്ത് ചേരും എന്നും അദ്ധേഹത്തിന് അറിയാമായിരിന്നു. കാലത്തിനും മരണത്തിനും അപ്പുറത്തേക്ക് തന്റെ മുഴുവൻ സമുദായത്തിനുമായി അന്ന് അർപ്പിച്ച ആ പ്രതീകാത്മകപരിരംഭണത്തിൽ അവർ വന്ന് ചേരുമെന്നും അദ്ധേഹത്തിന് അറിയാമായിരിന്നു. അങ്ങനെ, ആ കറുത്ത കല്ലിനെ ചുംബിക്കുമ്പോൾ ഓരോ തീർഥാടകനും താൻ പ്രവാചകനെയും ഒപ്പം തനിക്ക് മുമ്പുള്ളവരും ഇനി തനിക്ക് ശേഷം അവിടേക്ക് വന്നെത്താനിരിക്കുന്നവരുമായ എല്ലാ മുസ്ലിംകളെയും പരിരംഭണം ചെയ്യുകയാണ് എന്ന് കരുതുന്നു.”

ആന്റിക്ലോക്ക് വൈസായി ചലിക്കുന്ന  സൂര്യചന്ദ്രന്മാരുടെ നിതാന്തപ്രയാണങ്ങളെ അനുസ്മരിപ്പിക്കും വിധം കഅ`ബക്ക ചുറ്റും നൂറ്റാണ്ടുകളായി മനുഷ്യമഹാസമുദ്രം നടത്തുന്ന പ്രദിക്ഷണത്തിന് തുടക്കവും ഒടുക്കവും അടയാളപ്പെടുത്താൻ അയ്യായിരം വർഷം മുമ്പ് അബ്രഹാം പ്രവാചകൻ(ഇബ്രാഹിം നബി) പ്രതിഷ്ഠിച്ച കറുത്ത കല്ല് മാത്രമാണ് ഹജറുൽ അസ് വദ്. ഈ സത്യം ഒരോ മുസ്ലിമിനും,
 ചരിത്രമറിയാവുന്ന ആർക്കും തന്നെ അത്  നിഷേധിക്കാനുമാവില്ല . 

മനസ്സ് ശാന്തമായി. ഞാൻ വിശുദ്ധമക്കയിലെ കാഴ്ച്ചകളിലേക്ക് സഞ്ചരിച്ചു. ദേശ,ഭാഷ,വംശ,വർഗ,വർണ വൈജാത്യങ്ങളെ അപ്രസ്ക്തമാക്കി (ഇത്തരം വേളകളിലെങ്കിലും) ഒരേയൊരു പരാശക്തിയുടെ വിളിക്ക് ഉത്തരം നൽകി മുസ്ലിം മനസ്സ് ഒന്നായി വിളിക്കുന്നു   “ലബ്ബയിക്കല്ലാഹുമ്മ ലബ്ബയിക്ക്
                                        ലബ്ബയിക്ക ലാ ശരീക്ക ലക ലബ്ബയിക്
                                        ഇന്നൽ ഹംദ വന്നിഅ`മത്ത ലക വൽമുൽക്
                                       ലാശരീകലക്“ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ എത്തി. ഞാൻ വന്നു കഴിഞ്ഞു. നിനക്ക് പങ്കുകരായി ആരുമില്ല. എല്ലാ നന്മയും അനുഗ്രഹവും നിനക്കാണ്)